To
State Public Information Officer / Dy. Secretary
O/o Advocate General Of Kerala
Ernakulam, Kochi-682031
Sir,
വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.
സൂചന:(1) 22.06.2017-ലെ താങ്കളുടെ കത്ത് നം എഡി.ബി 70/25887/17/ആര്‍.ടി.ഐ
(2) ബഹു സുപ്രീം കോടതിയിലെ CIVIL APPEAL NO. 5227 OF 2017 ( Dr. T.P. Senkumar IPS Vs Union of India & Ors.)
സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ടി സുപ്രീം കോടതിയിലെ അപ്പീലുമായി ബന്ധപ്പെട്ട് ഞാന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച സൂചന ഒന്നിലെ അവ്യക്തവും അതൃപ്തികരവുമായ മറുപടിയാണ് ഈ പുതിയ വിവരാവകാശ അപേക്ഷ നല്‍കാനുള്ള കാരണം. ആയതിനാല്‍, സുപ്രീം കോടതിയിലെ വിവിധ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട താഴെ പറയുന്ന വിവരം അഥവാ വിവരങ്ങള്‍ അടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കുക.
1. സുപ്രീം കോടതിയിലെ വിവിധ കേസുകളില്‍ സ്റ്റാന്റിംഗ് കോണ്‍സലര്‍മാരോടൊപ്പം മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ വ്യക്തമാക്കുക.
a. ഫീസ് നിശ്ചയിച്ച ശേഷമാണോ നിശ്ചയിക്കാതെയാണോ ടി മുതിര്‍ന്ന അഭിഭാഷകരെ നിയോഗിക്കുന്നത് എന്ന വിവരം.
b. സൂചന രണ്ടിലെ അപ്പീലില്‍ കോണ്‍സലര്‍മാരോടൊപ്പം പ്രസ്തുത കേസ് നടത്തിപ്പിനായി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകരുടെ പേരും അവരുടെ മുന്‍കൂട്ടി നിശ്ചയിച്ച ഫീസും.
2. സൂചന ഒന്ന് പ്രകാരമുള്ള മറുപടിയില്‍ സൂചന രണ്ടിലെ കേസ് നടത്തിയതുമായി ബന്ധപ്പെട്ട് ബില്ലുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ടി വിവരം ഇപ്പോള്‍ ലഭിച്ച് കാണും എന്ന് കരുതുന്നു. ആയതിനാല്‍, ടി അപ്പീലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ / വാദിച്ച അഭിഭാഷകര്‍ക്ക് നാളിതുവരെ നല്‍കിയ തുകയുടെ വിശദാംശങ്ങള്‍.
a. അപ്പീല്‍ ഹര്‍ജി, ക്ലാരിഫിക്കേഷന്‍ ഹര്‍ജി (Application for clarification / modification) , റിവിഷന്‍ ഹര്‍ജി (Review Petition), കോടതി അലക്ഷ്യ ഹര്‍ജി (Contempt Petition) എന്നിവയ്ക്ക് നല്‍കിയ തുകയുടെ കണക്കുകള്‍ പ്രത്യേകം ലഭ്യമാക്കുക.
b. ടി തുക എപ്രകാരമാണ് നല്‍കിയതെന്ന വിവരം. (Mode of payment)
c. ടി തുകയ്ക്കായി അഭിഭാഷകര്‍ നാളിതുവരെ നല്‍കിയ ബില്ലിന്റെ പകര്‍പ്പ്.
3. സൂചന രണ്ടിലെ അപ്പീലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ / വാദിച്ച അഭിഭാഷകര്‍ക്ക് നാളിതുവരെ നല്‍കേണ്ട തുകയുടെ വിശദാംശങ്ങള്‍.
a. അപ്പീല്‍ ഹര്‍ജി, ക്ലാരിഫിക്കേഷന്‍ ഹര്‍ജി (Application for clarification / modification) , റിവിഷന്‍ ഹര്‍ജി (Review Petition), കോടതി അലക്ഷ്യ ഹര്‍ജി (Contempt Petition) എന്നിവയ്ക്ക് നല്‍കേണ്ട തുകയുടെ കണക്കുകള്‍ പ്രത്യേകം ലഭ്യമാക്കുക.
4. സൂചന ഒന്നിലെ കത്തിനാസ്പദമായ വിവരാവകാശ അപേക്ഷ കൈകാര്യം ചെയ്ത ഫയലിലെ മുഴുവന്‍ പേജുകളുടേയും പകര്‍പ്പ് ഫയല്‍ കുറിപ്പുകള്‍ സഹിതം.
എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്.
ആവശ്യപ്പെട്ട വിവരം പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുകയോ വിവരം ലഭിക്കുന്നതിനുള്ള ഫീസ് അടയ്ക്കുന്നതൊഴിച്ച് മറ്റെന്തെങ്കിലും തീരുമാനമെടുക്കുകയോ ചെയ്യുന്നപക്ഷം അതിന്റെ കാരണവും വിവരാവകാശ നിയമത്തിലെ ബന്ധപ്പെട്ട സെക്ഷനും വ്യക്തമാക്കേണ്ടതാണ്.
വിശ്വസ്തതയോടെ
കോട്ടയം
09-08-2017 Mahesh Vijayan
RTI & Legal Consultant
Aam Aadmi Party
24 ലക്ഷം രൂപയാണ് ചിലവായതെന്ന മറുപടി എവിടെയോ വായിച്ചു. പണം ഇതുവരെ നൽകിയിട്ടില്ലെന്നും ആ വാർത്തയിൽ ഉണ്ടായിരുന്നു. പിടിവാശിയ്ക്ക് നഷ്ടമായത് 24 ലക്ഷം രൂപ എന്ന തലക്കെട്ടോടെ.
ReplyDeleteസംഗതി മാതൃഭൂമിയിൽ ആണ്. വാർത്ത ഇങ്ങനെ http://www.mathrubhumi.com/news/kerala/senkumar-case--1.2249371
ReplyDeleteതിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ ഡി.ജി.പിയായി നിയമിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേസിന് പോയി സര്‍ക്കാര്‍ ചെലവാക്കിയത് 20.14 ലക്ഷം രൂപ. സര്‍ക്കാറിന് വേണ്ടി പുറമേ നിന്ന് നിയോഗിച്ച അഭിഭാഷകര്‍ക്കുള്ള ഫീസായാണ് ഇത്രയും തുക ചെലവാകുന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
വിധിയ്ക്കെതിരായ അപ്പീല്‍, ക്ലാരിഫിക്കേഷന്‍, റിവിഷന്‍ ഹര്‍ജികള്‍, സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി എന്നിവയ്ക്കായി 20,14,560 രൂപയാണ് ചെലവ്. എന്നാല്‍ ഉത്തരവ് ലഭിച്ചിട്ടില്ലാത്തതിനാല്‍ തുക കൈമാറിയിട്ടില്ല.
സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി.പ്രകാശിന് പുറമേ മുതിര്‍ന്ന അഭിഭാഷകരായ പി.പി റാവു, ഹരീഷ് എന്‍.സാല്‍വേ, സിദ്ധാര്‍ത്ഥ് ലൂത്ര, ജയ്ദീപ് ഗുപ്ത എന്നിവരെയാണ് നിയോഗിച്ചത്.
സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായി നിയമിക്കണമെന്ന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വിധിച്ചപ്പോള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ ഹരീഷ് സാല്‍വേയും പി.പി റാവുവുമാണ് ഹാജരായത്.
തുടര്‍ന്ന് സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ജയദീപ് ഗുപ്തയെ നിയോഗിച്ചു. വ്യക്തത ആവശ്യപ്പെട്ടുള്ള ക്ലാരിഫിക്കേഷന്‍ ഹര്‍ജിയില്‍ സിദ്ധാര്‍ത്ഥ് ലൂത്രയാണ് ഹാജരായത്. വീണ്ടും റിവിഷന്‍ ഹര്‍ജി നല്‍കിയപ്പോഴും ഗുപ്തയെ നിയോഗിക്കുകയായിരുന്നു.
അഭിഭാഷക ഫീസിനത്തില്‍ ചെലവ്:
ഹരീഷ് സാല്‍വേ -10 ലക്ഷം, പി.പി റാവു -4,40,000, ജയ്ദീപ് ഗുപ്ത -3,30,000(രണ്ടു ഹര്‍ജികളിലായി), സിദ്ധാര്‍ത്ഥ് ലൂത്ര -2,20,000, ജി.പ്രകാശ് -24560(എല്ലാ ഹര്‍ജികള്‍ക്കും).
സുപ്രീംകോടതിയിലെ കേസുകളില്‍ കേസിന്റെ പ്രാധാന്യമനുസരിച്ച് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അഡ്വക്കേറ്റ് ജനറലാണ് മുതിര്‍ന്ന അഭിഭാഷകരെ നിയമിക്കുന്നത്.
ഇവരുടെ ഫീസ് മുന്‍കൂട്ടി നിശ്ചയിക്കാറില്ല. അഭിഭാഷകര്‍ സമര്‍പ്പിക്കുന്ന ബില്ലുകള്‍ സര്‍ക്കാര്‍ ഉത്തരവിനായി സമര്‍പ്പിച്ചിക്കുകയാണ് ചെയ്യുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ വിവരാവകാശ മറുപടിയില്‍ അറിയിച്ചു